തൊടുപുഴ: ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്കയ്ക്ക് അയവില്ല. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഹൈറേഞ്ചിലും ലോ റേഞ്ചിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും ജില്ലയില്‍ പ്രഖ്യാപിച്ച യാത്രാ നിയന്ത്രണവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവിലക്കും തുടരുകയാണ്. ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
പ്രദേശത്ത് മണ്ണടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണിത്. ഉള്‍ഗ്രാമങ്ങളില്‍ പലയിടത്തും മണ്ണും കല്ലും വീണ് റോഡുകള്‍ തകരുകയും വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്തിട്ടുണ്ട്. മഴക്കെടുതികളില്‍ ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 86 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്.
ക്യാമ്പുകളില്‍ 200 പേര്
നിലവില്‍ ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 200 പേരാണ് ക്യാമ്പിലുള്ളത്. ഇതില്‍ 78 പുരുഷന്മാരും 98 സ്ത്രീകളും 24 കുട്ടികളുമാണുള്ളത്. തൊടുപുഴ താലൂക്കില്‍ ആറു ക്യാമ്പുകളിലായി 122 പേരാണുള്ളത്. ഇടുക്കി താലൂക്കില്‍ നാലു ക്യാമ്പുകളിലായി 44 പേരും പീരുമേട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 26 പേരും. ഉടുമ്പഞ്ചോല താലൂക്കില്‍ ഒരു ക്യാമ്പില്‍ എട്ടു പേരുമാണ് കഴിയുന്നത്. ബന്ധുവീടുകളിലേക്കും മറ്റും മാറിയവര്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വീടുകളിലേക്കു തിരികെ മടങ്ങിത്തുടങ്ങി.
കൃഷിനാശം 2.95 കോടി
ശക്തമായി മഴ പെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസങ്ങളിലായി ജില്ലയില്‍ ഉണ്ടായത് 2.95 കോടിയുടെ കൃഷിനാശം. കഴിഞ്ഞ 31 മുതല്‍ ഇന്നലെ വരെയുള്ള നാലു ദിവസത്തെ കണക്കാണിത്. ശക്തമായ കാറ്റിലും മഴയിലും 1.41 കോടിയുടെയും മണ്ണിടിച്ചിലില്‍ 41.87 ലക്ഷത്തിന്റെയും നഷ്ടമാണ് കണക്കാക്കുന്നത്. 128.94 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 1193 കര്‍ഷകര്‍ക്കാണ് വിളനാശം ഉണ്ടായത്. അടിമാലി ബ്ലോക്കിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. ഇവിടെ 259 കര്‍ഷകര്‍ക്കായി 1.28 കോടിയുടെ നഷ്ടമുണ്ടായി.
ദേവികുളം ബ്ലോക്കില്‍ 92.65 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇളംദേശം -12.82, ഇടുക്കി - 21.32, കട്ടപ്പന - 16.42, നെടുങ്കണ്ടം - 0.14, പീരുമേട് - 23.58, തൊടുപുഴ - 0.66 ലക്ഷം എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളിലുണ്ടായ നാശനഷ്ടത്തിന്റെ കണക്ക്
വൈദ്യുതിവകുപ്പിന് നഷ്ടം 17.62 ലക്ഷം
പ്രതികൂല കാലാവസ്ഥയെത്തുടർന്നു കഴിഞ്ഞ നാലു ദിവസത്തിനിടെ ജില്ലയില്‍ വൈദ്യുതി വകുപ്പിനുണ്ടായത് 17.62 ലക്ഷം രൂപയുടെ നഷ്ടം. കഴിഞ്ഞ 30 മുതല്‍ രണ്ടു വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. വൈദ്യുതി തടസം 24,997 ഉപഭോക്താക്കളെ ബാധിച്ചു. 11 കെവി ലൈനുകളുടെ 31 പോസ്റ്റുകളാണ് ഒടിഞ്ഞത്.
ട്രാന്‍സ്ഫോമറുകളില്‍നിന്നു വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്ന എല്‍ടി ലൈനുകളുടെ 148 പോസ്റ്റുകളും ഒടിഞ്ഞു. രണ്ടു ട്രാന്‍സ്ഫോമറുകള്‍ പൂര്‍ണമായും നശിച്ചു. ജില്ലയിലെ വിവിധ സെക്ഷനുകളിലായി 39 ഇടങ്ങളില്‍ എച്ച്ടി ലൈന്‍ കമ്പികളും 594 ഇടങ്ങളില്‍ എല്‍ടി ലൈന്‍ കമ്പികളും പൊട്ടിവീണു. ജില്ലയില്‍ 390 ഇടങ്ങളില്‍ മരം ഒടിഞ്ഞുവീണ് വൈദ്യുതി തടസപ്പെട്ടു.
എല്ലായിടത്തും കഴിയുന്നതും വേഗം തകരാര്‍ പരിഹരിച്ച് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായതായി അധികൃതര്‍ പറഞ്ഞു. മഴയിലും കാറ്റിലും വൈദ്യുതിലൈനിലേക്ക് മരച്ചില്ലകള്‍ ഒടിഞ്ഞുവീഴുന്നതാണ് ഇപ്പോഴത്തെ വൈദ്യുതിമുടക്കത്തിനു പ്രധാന കാരണമായി അധികൃതര്‍ പറയുന്നത്. മുടങ്ങിയ വൈദ്യുതി എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കാറുണ്ടെന്നും എന്നാല്‍ ഒരു സെക്ഷനു കീഴില്‍ ഒരേസമയം പലയിടങ്ങളില്‍ മരം വീണും മറ്റും വൈദ്യുതി മുടങ്ങുമ്പോള്‍ ജീവനക്കാരുടെ കുറവു മൂലം എല്ലായിടത്തെയും തകരാര്‍ പെട്ടെന്നു പരിഹരിക്കാന്‍ കഴിയാനാകാത്ത സ്ഥിതിയാണെന്നും അധികൃതര്‍ പറയുന്നു.
പ്രതികൂല കാലാവസ്ഥയും പല പ്രദേശങ്ങളിലും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.
ഇന്നലെ പെയ്തത് 81.86 മില്ലിമീറ്റര്‍ മഴ
ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ ജില്ലയില്‍ പെയ്തത് 81.86 മില്ലിമീറ്റര്‍ മഴ. പീരുമേട് താലൂക്കിലാണ് കൂടുതല്‍ മഴ പെയ്തത്. 149 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. തൊടുപുഴ താലൂക്കില്‍ 123 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. ഇടുക്കി - 88.80, ഉടുമ്പഞ്ചോല - 26.5, ദേവികുളം - 22 മില്ലിമീറ്റര്‍ എന്ന തോതിലാണ് മറ്റു താലൂക്കുകളില്‍ മഴ ലഭിച്ചത്.
ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു
ശക്തമായ മഴയെത്തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ഉള്‍പ്പെടെ ജലനിരപ്പുയര്‍ന്നു. ഇടുക്കി ഡാമില്‍ 2344.98 അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഈ സമയം 2376.50 അടിയായിരുന്നു. സംഭരണശേഷിയുടെ 41.63 ശതമാനം വെള്ളം മാത്രമേ നിലവിലുള്ളൂ.
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 118.35 അടിയാണ്. മലങ്കര ഡാമില്‍ ജലനിരപ്പ് 41.30 മീറ്ററില്‍ എത്തിയതോടെ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി 1.50 മീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളിലെ ജലനിരപ്പും ഉയര്‍ന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ താലൂക്ക് കണ്ട്രോള് റൂമുകള്‍ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.